1953 മെയ്‌ 21 ന് നാഗര്‍കോവിലില്‍ ജോസഫ്‌ – ജാനമ്മ ദമ്പതികളുടെ മകനായി ജനിച്ച പീറ്ററിന് ബാല്യകാലം തികച്ചും ആത്മീയ പശ്ചാത്തലം ഉള്ളതായിരുന്നു. തന്റെ പിതാവ് ഒരു ഫാര്‍മസിസ്റ്റ് ആയിരുന്നെങ്കിലും ഔദ്യോഗിക ജീവിതത്തിന്റെ ഇടവേളകളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങുക പതിവായിരുന്നു.

ബാലനായിരുന്ന പീറ്റര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പിതാവിനൊപ്പം ചേരുകയും രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന വിധത്തില്‍ ദൈവത്താല്‍ ഉപയോഗിക്കപെടുകയും ചെയ്തിരുന്നു. കൌമാരത്തിന്റെ തുടക്കത്തില്‍ തന്നെ നല്ലൊരു അക്കോര്‍ടിയന്‍ പ്ലെയര്‍ ആകാന്‍ പീറ്ററിന് സാധിച്ചു. സംഗീതത്തിനോടുള്ള അടങ്ങാത്ത അഭിവഞ്ജയും ദൈവീകമായ കഴിവുകളും ചെരുമ്പോഴുണ്ടാകുന്ന അസാധാരണമായ ഒരു പ്രതിഭസ്സമായിരുന്നു ആ സംഗീതമെന്നു പിന്നീട് ലോകമറിഞ്ഞു.

സിനിമ ലോകത്തേക്ക് ഏതു വിധേനയും എത്തിപ്പെടാനും ഒരു സംഗീത സംവിധായകനായി അറിയപ്പെടാനുമായിരുന്നു തന്റെ മനസ്സിലെ ആഗ്രഹം. ചില സംഗീത ട്രൂപ്പുകളില്‍ അംഗം ആയ പീറ്ററിന് കൂട്ടുകെട്ടുകള്‍ ലോകത്തിന്റെ അഴുക്കു ചാലുകളിലേക്ക് നീളുന്നതായിരുന്നു. ക്രമേണ മദ്യപാനത്തിനും മറ്റ് ദുശ്ശീലങ്ങള്‍ക്കും വശംവധനായ പീറ്റര്‍ തന്റെ മനസ്സിലെ സിനിമ മോഹവുമായി മദ്രാസ്സിന്റെ തെരു വീഥികളിലൂടെ അലഞ്ഞു. ആ ദിവസങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. കാല്‍മുട്ടിന് ഒരു വേദനയുമായി ഡോക്ടനെ കാണാനെത്തിയ പീറ്റര്‍ തന്റെ അസുഖത്തിന്റെ പേരറിഞ്ഞ് ഞെട്ടി. ബോണ്‍ ക്യാന്‍സര്‍ !!

അപ്പോള്‍ പീറ്ററിന് വെറും പതിനാറ് വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ പിതാവ് ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ ആയിട്ടും തനിക്കോ തന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ക്കോ പീറ്ററിനെ രക്ഷിക്കാനായില്ല. എല്ലാവരും കയ്യൊഴിഞ്ഞ പീറ്ററിന്റെ ജീവിതത്തെ വീണ്ടും ഇരുട്ടിന്റെ കൈകളിലേക്ക് തള്ളിയിടുന്നതായിരുന്നു പിതാവിന്റെയും ഏക സഹോദരിയായ മേഴ്സിയുടെയും വേര്‍പാട്. ഇരുവരുടെയും മരണത്തോടെ പീറ്റര്‍ വിഷാദത്തിന്റെ തടവറയിലായിരുന്നു. ഒപ്പം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒറ്റപെടുത്തുന്ന പെരുമാറ്റവും, രോഗവും ഏകാന്തതയും തളര്‍ത്തിയ പീറ്ററിന് മുന്നില്‍ ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. പത്തൊമ്പതാം വയസ്സില്‍ ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്ക് ലേക്ക് നടന്നു പോയ പീറ്റര്‍ ഒരു പിന്‍വിളി കേട്ടു. സുഹൃത്തായ ലക്ഷ്മണന്‍ ആയിരുന്നു അത്. പില്‍ക്കാലത്ത് ചാര്‍ളി പീറ്റര്‍ എന്ന പേരില്‍ അറിയപെട്ട സുവിശേഷകനായിരുന്നു ആ യുവാവ്.

എല്ലാവരാലും ഉപേക്ഷിക്കപെട്ട തന്നെ സ്നേഹിക്കുന്ന ദൈവത്തിനായി ജീവിതം മാറ്റി വെയ്ക്കാന്‍ പീറ്റര്‍ തീരുമാനിച്ചു. ക്രിസ്തുവിന്റെ സ്നേഹം തന്റെ ഹൃദയത്തില്‍ നിറഞ്ഞു. ദൈവ വചനം പഠിക്കുന്നതിനായി മധുരയിലെ എ. ജി. ബൈബിള്‍ കോളേജില്‍ ചേര്‍ന്നത്‌ ഇക്കാലത്താണ്. എന്നാല്‍ രോഗം അതിന്റെ മൂര്‍ദ്ധന്യവസ്ഥയില്‍ എത്തിയിരുന്നതിനാല്‍ അവിടെയും കടുത്ത അവഗണന ആണ് പീറ്ററിന് നേരിടേണ്ടി വന്നത്. നൂറ്റി പത്തൊന്‍പതാമത്‌ സങ്കീര്‍ത്തനം മന:പ്പാഠമാക്കി ചൊല്ലി കേള്‍പ്പിക്കണം എന്നും അതിന് കഴിവില്ലെങ്കില്‍ ഇനി പഠിക്കേണ്ട എന്നുമായിരുന്നു കോളേജ് അധികാരികള്‍ പീറ്ററിനോടും ചില സുഹൃത്തുക്കളോടും പറഞ്ഞത്. രോഗത്തിന്റെ തീരാവേദന അനുഭവിച്ച പീറ്ററിന് താങ്ങാവുന്നതിലേറെ ആയിരുന്നു അത്. പിന്നീട് പഠനം മുഴുമിപ്പിക്കാതെ പടിയിറങ്ങിപ്പോയ പീറ്ററിന് ഇതേ കോളേജ് 2009-ല്‍ വിളിച്ചു വരുത്തി ഗ്രാജുവേഷന്‍ നല്‍കി. എങ്കിലും കേവലം ഒരു സര്‍ട്ടിഫിക്കറ്റിന്റെ മാന്യത ആയിരുന്നില്ല പീറ്ററിന് ദൈവം നല്‍കിയത് ദൈവം ആര്‍ക്കും കടക്കാരന്‍ അല്ലല്ലോ !!

പഠനം പാതി വഴിയില്‍ മുടങ്ങിയപ്പോള്‍ ആകെ തകര്‍ന്ന് പോയ പീറ്റര്‍ ദൈവ സന്നിധിയില്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. അന്ന് രാത്രിയില്‍ അത്ഭുതകരമായി ദൈവം തന്നെ വിടുവിച്ചു.

1978 ല് തന്റെ ഭാര്യ നിര്‍മലയും മൂത്ത മകന്‍ നിനോയും രോഗ ബാധിതരായി. നിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. എന്നാല്‍ ആശുപത്രി ബില്‍ കൊടുക്കാന്‍ 500 രൂപ വേണ്ടിയിരുന്നു. പീറ്ററിന്റെ കയ്യില്‍ ആകെയുണ്ടായിരുന്നതാകട്ടെ 200 രൂപയും.. കുശവന്റെ കയ്യില്‍ കളിമണ്ണ്‍ എന്ന പോലെ സ്വയം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച്‌ രചിച്ചതാണ് തിരുക്കരത്താല്‍ എന്ന ഗാനം.

സഭാ വ്യത്യാസം ഇല്ലാതെ ഇന്നും ദൈവജനങ്ങള്‍ പാടി സ്തുതിക്കുന്ന ഒരു പിടി ഗാനങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് സമ്മാനിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എണ്ണി എണ്ണി സ്തുതിക്കുവാന്‍
മറുകരയില്‍ നാം കണ്ടീടും…

താങ്ങും കരങ്ങള്‍ ഉണ്ട് …,
നിനക്കായി കരുതും.. ,
നിന്‍ സ്നേഹം പാടുവാന്‍
തുടങ്ങിയ 400 ഓളം വരുന്ന ഗാനങ്ങള്‍ രചിച്ചത് അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ ആയിരുന്നു

എണ്ണി എണ്ണി സ്തുതിക്കുവാന്‍
മറുകരയില്‍ നാം കണ്ടീടും…

ദൈവത്തിന് വേണ്ടി ജീവിച്ച അദ്ദേഹത്തിന്റെ മരണവും ദൈവഹിതം തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആഗസ്റ്റ്‌ 19, 2012-ല്‍ കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടെങ്കിലും അദ്ദേഹം രചിച്ച ഗാനങ്ങളിലൂടെ ദൈവം ഇപ്പോഴും ജെ. വി. പീറ്റര്‍ എന്ന ദൈവ ദാസനെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.

Click Here to listen More Evg. J V Peter’s Songs

MGM Ministries-Article Source: kristheeyagaanavali.com/mal/ഗാനരചയിതാക്കള്‍/J_V_Peter – (Accessed in November 2018)