MEC എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ സുവിശേഷകനായിരുന്നു ചെറിയാന്‍ സാര്‍ എന്ന് ആളുകള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന എം. ഇ. ചെറിയാന്‍. കര്‍ത്തൃകരങ്ങളില്‍ അന്ത്യം വരെ അത്യുജ്വലമായി ഉപയുക്തമാക്കപ്പെട്ട ഒരു ആയുധമായിരുന്നു ഈ ദൈവദാസന്‍.

ബ്രദറണ്‍ പ്രസ്ഥാനത്തിലെ പ്രമുഖമായ രണ്ട് സംഘടനകളുടെ – YMEF, ബാലസംഘം – പ്രയോക്താവ്, അനേകം ഭവനങ്ങളില്‍ കടന്നു ചെന്ന് ആദരിക്കപ്പെട്ട ‘സുവിശേഷകന്‍’ മാസികയുടെ പത്രാധിപര്‍, ക്രൈസ്തവ മലയാളികളുടെയെല്ലാം ഹൃദയത്തുടിപ്പുകളായിത്തീര്‍ന്ന നാനൂറിലധികം ഗാനങ്ങളുടെ രചയിതാവ്, മധുര ബൈബിള്‍ സ്കൂളിന്‍റെ സ്ഥാപകന്‍, ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ച് സത്യസുവിശേഷം പ്രചരിപ്പിച്ച സുവിശേഷ വീരന്‍, മണിക്കൂറുകളോളം ശ്രോതാക്കളെ പിടിച്ചിരുത്തുന്ന അസുലഭ വാഗ്മിത്വത്തിന്റെ ഉടമ, കവിതയുടെ കാതല്‍ കണ്ടെത്തിയ കാവ്യകാരന്‍, തിരുവചനമെന്ന ഖനിയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പി അമൂല്യ രത്നങ്ങള്‍ മുറിച്ചെടുത്ത് അക്ഷരങ്ങളുടെ രൂപം നല്കി അനുവാചകരെ അനുഗ്രഹീതരാക്കിയ ഗ്രന്ഥകാരന്‍, കണ്ണുനീരിന്റെിയും പരിശോധനയുടെയും വേളകളില്‍ മനം തുറന്നു പാടിക്കൊണ്ട് സ്വയം തോണി തുഴഞ്ഞു മുന്നേറിയ അനുപമ വ്യക്തിത്വത്തിന്റെക ഉടമ – എന്നിങ്ങനെ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാവുന്നതിലും അതീതനായ ഒരു ദൈവപുരുഷനായിരുന്നു എം. ഇ. ചെറിയാന്‍.

കേരളത്തിലെ ബ്രദറണ്‍ വിശ്വാസികളുടെ ഇടയിലെ നൂതന വ്യക്തിത്വങ്ങളില്‍ പ്രമുഖനായിരുന്നു ബ്രദര്‍. എം. ഇ. ചെറിയാന്‍. ദൈവത്തിന്റെ അനുഗ്രഹവും കൃപയും കൊണ്ട് പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം ഒരു മഹാസുവിശേഷകനായിത്തീര്‍ന്നു.

കേരളത്തിലെ കുറിയന്നൂര്‍ എന്ന സ്ഥലത്തില്‍ 1917-ല്‍ ജനിച്ച അദ്ദേഹം 1993 ഒക്ടോബര്‍ രണ്ടാം തിയതി തമിഴ്‌നാട്ടിലെ മധുരയില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ ജീവിതം അനേകഹൃദയങ്ങളില്‍ ചലനങ്ങള്‍ ഉളവാക്കി.

അദ്ദേഹം തന്റെറ ഒന്‍പതാംമത്തെ വയസ്സില്‍ വീണ്ടും ജനനത്തിന്റെന അനുഭവത്തിലായി. പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹം ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായിത്തീര്‍ന്നു. തനിക്ക് 24 വയസ്സായിരുന്നപ്പോള്‍ അദ്ദേഹം YMEF (Young Men’s Evangelical Fellowship) ആരംഭിച്ചു. മുഴുവന്‍ സമയവും ദൈവത്തിന്റെ വേലയില്‍ ആയിരിക്കുന്നതിനായി അദ്ദേഹം തന്റെറ 26 ാംമത്തെ വയസ്സില്‍ അദ്ധ്യാപകവൃത്തി രാജിവെച്ചു. മുപ്പത്തി ഒന്നാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി പ്രസിദ്ധീകരണം ചെയ്തു. ബാലസംഘവും ‘സുവിശേഷകന്‍’ മാസികയും തുടങ്ങുമ്പോള്‍ അദ്ദേഹത്തിന് 36 വയസ്സായിരുന്നു. മുപ്പത്തി ഏഴാമത്തെ വയസ്സില്‍ അദ്ദേഹം മധുര ബൈബിള്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മഹാകവി കെ. വി. സൈമണ്‍ അവാര്‍ഡ് ‌ തന്റെ എഴുപത്തഞ്ചുമത്തെ വയസ്സില്‍ അദ്ദേഹത്തിന് ലഭിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും ഉടനീളവും ലോകത്തിന്റെ വിവിധഭാഗങ്ങളിലും സഞ്ചരിച്ചുകൊണ്ട് ദൈവത്തിന്റെ വചനം പ്രഘോഷിച്ച അദ്ദേഹം ഒരു അതിവിശിഷ്ട ഗാനരചയിതാവും കവിയുമായിരുന്നു. ഗാനങ്ങള്‍, ബൈബിള്‍, ക്രിസ്തു, സഭ, പരിശുദ്ധാത്മാവ് മുതലായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റേതായ 13 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അനേകഹൃദയങ്ങളെ സ്വാധീനിക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും ലോകമെമ്പാടുമുള്ള ആളുകള്‍ ആലപിക്കുന്നു.

“അനുഗ്രഹത്തിന്‍ അധിപതിയേ” എന്ന ഗാനം പിറന്ന വഴി:
കടിഞ്ഞൂല്‍ പ്രസവത്തിനായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഭാര്യ ഇന്നു രാത്രി മരിച്ചുപോയാല്‍?. രാവിലേ കുഞ്ഞിനെ കാണാനാഗ്രഹിച്ച് ചെല്ലുമ്പോള്‍ ഭാര്യയുടെ ശവശരീരം കാണേണ്ടി വന്നാല്‍?. അയ്യോ തനിക്കത് ഓര്‍ക്കാന് പോലും ശക്തിയില്ല. ഉപദേശിയാണെന്ന കാരണത്താല്‍ തന്റെ ഭാര്യാപദം സ്വീകരിക്കാന്‍ ബ്രദറണ്‍ കുടുംബത്തിലുള്ള യുവതികളാരും മനസ്സു കാണിക്കാതിരുന്നപ്പോള്‍ മാര്‍ത്തോമ്മാ കുടുബത്തില്‍ നിന്നും എനിക്ക് ഉപദേശിയെ വിവാഹംകഴിക്കുന്നത് സന്തോഷമാണ് എന്ന് പറഞ്ഞ് മനസ്സോടെ മുന്നോട്ടുവന്ന തന്റെന ജീവിത സഖിയെ പിരിയുന്നകാര്യം ചെറിയാന്‍ സാറിനെ പരിഭ്രാന്തനാക്കി അദ്ദേഹമാകെ തളര്‍ന്നു. സാത്താന്‍ കൊണ്ടുവന്ന ഈ മരണ ചിന്തയ്ക്ക് ചെറിയാന്‍ സാര്‍ കൊടുത്ത മറുപടി എന്ന നിലയില്‍ സുബ്രഹമണ്യപുരത്തുള്ള ഇടുങ്ങിയ താമസമുറിയില്‍ ഏകാന്തനായിരുന്ന് പാതിരാത്രിയില്‍ എഴുതിയ ഗാനമാണ് അരനുറ്റാണ്ടില്പെരം പഴക്കമുള്ളതും എത്ര പാടിയാ‍ലും കൊതി തീരാത്തതുമായ ഈ സുവര്‍ണ്ണ ഗാനം.

അനുഗ്രഹത്തിന്‍ അധിപതിയേ

1943 ഒക്ടോബര്‍ 13-ം തീയതി തനിയെ മധുരയിലെത്തിയ ചെറിയാന്സാര്‍ സഹപ്രവര്‍ത്തുകരോടൊത്ത് 40 രൂപ വാടകയ്ക്കൊരു വീട് കരാറെഴുതി. ആയതിനുശേഷം സഹധര്‍മ്മിണി മറിയമ്മയെ കൂട്ടിക്കൊണ്ട് ചെല്ലാന്‍ പിതാവിന് കത്തെഴുതി. പിതാവ് മരുമകളെയും കൊണ്ട് മധുരയിലെത്തി. ദൈവകരങ്ങളില്‍ ഭരമേല്പ്പിച്ച് മടങ്ങി. പിന്നീട് ചുണ്ണാമ്പുകര തെരുവില്‍ നിന്നും 15 രൂപ മാത്രം വാടകയുള്ള സുബ്രമണ്യ പുരത്തേക്ക് താമസ്സം മാറ്റി. കുറിയന്നൂര്‍ ഗ്രാമത്തിലുള്ള നാടും വീടും കുമ്പനാട്ടെ ഉദ്ദ്യൊഗവും വിട്ട് ഹൈന്ദവസങ്കേതമായ മധുരയിലെത്തി അധികനാള്‍ കഴിയും മുന്‍പേ മറിയാമ്മയ്ക്ക് കടിഞ്ഞൂല്‍ പ്രസവത്തിന്റെ വേദന കലശലായി. ദാരിദ്ര്യത്തില്‍ മുങ്ങിക്കുളിച്ച് നില്ക്കുന്ന ഈ കുടുംബനാഥന്റെ വാക്കുകളില്ത്തന്നെ ഇതിന്റെ രചനാപശ്ചാത്തലം പറയാം.

“അന്ന് ഞാനും അവളും മധുരയില്‍ സുബ്രമണ്യപുരം എന്ന സ്ഥലത്തു താമസിക്കുമ്പോള്‍ അവള്‍ക്ക് ആദ്യപ്രസവ സമയമായി. ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു, കൂടെയാരുമില്ലായിരുന്നു. രാത്രിനേരം ‘എനിക്ക് അല്പം വിഷമം തോന്നുന്നു, ആശു്പത്രിയില്‍ പോകണം’ എന്ന് അവള്‍ പറഞ്ഞു. എന്താണ് ചെയ്ക? കാശുകൊടുത്താല്‍ നോക്കുന്ന ആശുപത്രികള്‍ അടുത്തുണ്ട്. അവിടെങ്ങും കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല. ചുമ്മാതെ നോക്കുന്നിടത്തുവേണം കൊണ്ടുപോകാന്‍. അത് ഗവണ്മെന്റ് ആശുപത്രിയാണ്. സുബ്രമണ്യപുരത്തു നിന്ന് ഗവണ്മെന്റ് ആശുപത്രിയിലേക്ക് അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്. എന്റെ കയ്യിലാ‍ണെങ്കില്‍ ഒരു പത്തുപൈസാപോലും എടുക്കാനില്ല. ആശുപത്രിയില്‍ എങ്ങനെ പോകും? നടന്നുപോകാന്‍ ഒക്കുമോ? ഒരു സൈക്കിള്‍ റിക്ഷായോ കുതിരവണ്ടിയോ വല്ലതും വേണം. എന്റെ മനസ്സു വിഷമിച്ചു. ഞാന്‍ അടുത്തുള്ള ഒരു കവലയില്‍ ചെന്ന് ഒരു കുതിരവണ്ടിക്കാരനോടു പറഞ്ഞു. ‘അയ്യോ എന്റെ ഭാ‍ര്യയ്ക്കു പ്രസവ വേദന. ആശുപത്രിക്ക് ഒന്നു കൊണ്ടുപോകണം. വണ്ടിക്കൂലി തരാന്‍ കാശില്ല. രണ്ടു മൂന്നു ദിവസത്തിനകം തരാം. ദയവുചെയ്ത് ഒന്നു സഹായിക്കണം. അപ്പോള്‍ മുസ്ളീമായിരുന്ന അയാള്‍ പറഞ്ഞു ‘എന്നയ്യാ, ഞാന്‍ മനുഷ്യന്‍ താനാ, കാശാ പെരിസ് അമ്മായെ കൊണ്ടുവാങ്കേ’. ഞാന്‍ വേഗം അവളെ കൂട്ടിക്കൊണ്ടുവന്നു. കുതിരവണ്ടിയില്‍ രാത്രിയില്‍ ആശുപത്രിയിലാക്കി. ഉടനെ നേഴ്സുമാര്‍ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. ഞാന്‍ അങ്ങനെ വാതില്ക്കല്‍ നോക്കിക്കൊണ്ട് നിന്നു. എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ട് അവള്‍ റ്റാറ്റാ തന്ന് നടന്നു. ഞാന്‍ ഭാരത്തോടെ ആ വാതിക്കല്‍ തന്നെ നിന്നു. ഞാന്‍ അങ്ങനെ അവിടെനിന്നും പോകാതെ നോക്കി നില്ക്കുന്നതു കണ്ട ഉടനെ നേഴ്സ് പറഞ്ഞു ‘ആണുങ്ങള്‍ ആരും ഇവിടെ നില്ക്കകരുത്. പോ അയ്യാ, വീട്ടുക്കു പോ, ഇതു മെറ്റേണിറ്റിവാര്‍ഡ്. ഇവിടെ നില്‍ക്കരുതു പോ’ എന്നു പറഞ്ഞ് നേഴ്സ് എന്നെ വിരട്ടി വിടുമ്പോള്‍ എന്റെ പ്രിയപ്പെട്ടവള്‍ എന്നെ ദയദൃഷ്ടിയോടെ ഒന്നു തിരിഞ്ഞ്നോക്കി ആംഗ്യം കാണിച്ചു പറഞ്ഞു ‘വീട്ടില്‍ പൊയ്ക്കാട്ടെ’ എന്ന്. ഞാന്‍ അതോടെ വീട്ടില്‍ പോന്നു. ആ രാത്രി വീട്ടില്‍ ഉറങ്ങാതിരുന്ന് എഴുതിയ പാട്ടാണ് ‘അനുഗ്രഹത്തിന്നധിപതി’.”

“എന്തോ, എനിക്കറിഞ്ഞുകൂടാ. എന്റെ മനസ്സില്‍ സാത്താന്‍ തന്ന ചിന്തയായിരിക്കുമോ എന്തോ! ഇത് കടിഞ്ഞൂല്‍ പ്രസവമാണ്. കഷ്ടമായിരിക്കും. നിന്റെ ഭാര്യ മരിച്ചുപോയേക്കും. എന്നൊരു ചിന്ത ആ രാത്രി എന്നെ ഭരിച്ചു. നീ രാവിലെ കാണാന്‍ ചെല്ലുമ്പോള്‍ അവളുടെ ശവശരീരമായിരിക്കാം കാണുന്നതെങ്കില്‍ എന്തായിരിക്കും എന്നൊരു ഭീതി എന്നില്‍ നിഴലിട്ടു. അതിനു ഞാന്‍ നല്കിയ മറുപടിയാണ് ഞാന്‍ എഴുതിയ പാട്ട്. അങ്ങനെയൊന്നും ഭയപ്പെടേണ്ട. കര്‍ത്താവേ നീ ഇനിയും അവളെ അങ്ങെടുക്കുകയാണെങ്കില്‍ തന്നെയും, ‘തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകയില്ല.’ അതും നിന്റെ സ്നേഹത്തിന്റെ കൈകള്‍ നല്കു്ന്ന ശാസനയായി ഞാന്‍ സ്വീകരിച്ചുകൊള്ളാം. പാരിടമാകുന്ന ഈ പാഴ്മണലില്‍ നീ നിര്‍ത്തുന്ന കുറച്ചു നാള്‍കൂടെ ജീവിച്ച് മരണദിനം വരുമളവില്‍ ഞാനും നിന്റെ മാറില്‍ മറഞ്ഞുകൊള്ളാം എന്നു പാടി ആ രാത്രി ഞാന്‍ അനുഗ്രഹത്തിനധിപതിയില്‍ ആശ്വസിച്ചു.”

ഈ വിധത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന വരികളെഴുതി ആശ്വാസം പ്രാപിച്ച അദ്ദേഹം ഈ ഗാനം ആവര്‍ത്തിച്ചുപാടി കിടന്നുറങ്ങി. പിറ്റേന്നുണര്‍ന്ന് ആശുപത്രിയിലെത്തി കുഞ്ഞിനെ കയ്യിലേന്തുമ്പോള്‍ ആ കണ്ണുകള്‍ നന്ദിയുടെ അശ്രുകണങ്ങളാല്‍ നിറഞ്ഞു. ചെറിയാന്‍ സാറിന്റെ‍ തലേരാത്രിയിലെ സംഘര്‍ഷ്മൊന്നുമറിയാതിരുന്ന മറിയാമ്മ അമ്മച്ചിയും ചെറിയാന്‍സാറിന്റെ കണ്ണുനീര്‍ കണ്ട് കണ്ണീരൊഴുക്കി.

തങ്ങളുടെ കടിഞ്ഞൂല്‍ പുത്രന് അവര്‍ ജെയിംസ് എന്ന് പേരിട്ടു. അതിനുശേഷം 3 ആണ്മക്കളെയും 4 പെണ്മ്ക്കളെയും കൂടെ നല്‌കുവാന്‍ ദൈവം പ്രസാദിച്ചു. എന്നുമാത്രമല്ല 42 വര്‍ഷങ്ങള്‍ മാതൃകാ ദമ്പതികളും മാതാപിതാക്കന്മാരുമായ്‌ ഐശ്വര്യമായി ജീവിച്ച് ദൈവകൃപ വെളിപ്പെടുത്താനും അവര്‍ക്കായി.

ചെറിയാന്‍ സാര്‍ രചിച്ച ചില ഗാനങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

1. തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍
2. ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍
3. അനുഗ്രത്തിന്നധിപതിയേ
4. ഞാനെന്നും സ്തുതിക്കും എന്‍ പരനെ

1. തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍
2. ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍

Click Here to listen More MEC’s Songs

MGM Ministries-Article Source: kristheeyagaanavali.com/mal/Lyricist/M_E_Cherian – (Accessed in November 2018)